ജാലകം

Monday, June 4, 2012

ക മ്മ്യൂ ണിസ്റ്റ് മറിയം

'' വലിയംപാടത്തെ കാദര്‍ കോണ്‍ഗ്രസ്സായി.''
ഓത്തു കഴിഞ്ഞു വരുമ്പോള്‍ അറക്കല്‍ പാലത്തിനടുത്ത് വെച്ചാണ് ബദറു ആ വര്‍ത്തമാനം കേട്ടത്.
കടോത്ത്-നിരത്തുമ്മല്‍ ഒക്കെ സംസാരം.പുഴ വക്കത്ത് ചകിരി തല്ലുന്ന പെണ്ണുങ്ങള്‍ പണിയും കലപിലയും നിര്‍ത്തി വെച്ച് കുശു കുശുപ്പിലാണ്.....
''കമ്മ്യുണിസ്റ്റാര്‍ക്ക് പൊറുക്കാനാവൂല്ല........''
വയ്യേ പുറത്തെ കോലായില്‍ വെറ്റിലടക്ക അമ്മിയില്‍ വെച്ച് ദേഷ്യത്തോടെ കുത്തിയുടക്കുന്നുണ്ട് ഉമ്മാമ......
''ഒലെങ്ങനാ പൊറുക്കുക.....?ഇത്തറവാട്ടിന് തന്നെ ചേപ്പ്രയായി1*.ഇന്നാട്ടില് കമ്മ്യുണിസ്റ്റം ണ്ടായത് തന്നെ വലിയംപാടത്തെ തറവാട്ടിലാ ........''
ആ കഥ ബദറു ഒരു പാട് കേട്ടതാണ് .
ഉമ്മാമ്മയുടെ മൂത്ത മോന്‍  സഖാവാണ് കടവത്ത് ആദ്യമായി കമ്മ്യുണിസം പ്രസംഗിച്ചത്‌ 
''രാത്രി പാതിരക്കാണ് ഓലെ മീറ്റിംഗ്..ഇന്നട്ട് എല്ലാരും കൂടെ പാനീസും കത്തിച്ചു വെച്ച് ആലോചനോടാലോചന...
വിപ്ലവംജയിക്കട്ടേന്ന്....ഓടൂല്ഇങ്കിലാബായി,സിന്ദാബാദായി,കമ്മ്യുണിസ്റ്റ് ഭരണോം വന്നു......തറവാട്ടിലെ സ്വത്ത് കുറേ കുടി കെടപ്പായി കൊടുക്കേണ്ടിയും വന്ന് ........''

വായിലെ മുറുക്കാന്‍ പിച്ചളക്കോളാമ്പിയിലേക്ക്‌  തുപ്പിക്കൊണ്ട് ഉമ്മാമ ബങ്കീശം2* പറയും.
''അതിന്‍റെ  ഒരു  നെലേം വേലേം ഇന്നും ണ്ട് വലിയംപാടത്തുകാര്‍ക്ക്...''
ഇനിക്കീ കൊണ്ഗ്രസ്സുന്നു കേള്‍ക്കുമ്പോ തന്നെ ഒരു കിക്കിരിപ്പാണ്‌..ഗാന്ധിജി പോയപ്പോ പഴേ കൊണ്ഗ്രസ്സും പോയി....''
''മറിയം കമ്മ്യുണിസ്റ്റാ.... മരിക്കോളും അങ്ങനെ തന്നെ  ചോന്ന പായീല് നിക്കരിക്കണോന്നാ ഇന്റെ പൂതി ........''
  
അന്തിയും മോന്തിയും ഇരുട്ടത്താണ് ഖാദര്‍ക്ക വന്നു കയറിയത്.
വെളുത്ത കുപ്പായവും കഞ്ഞി പശ മുക്കിയുണക്കിയ തുണിയുമുടുത്ത്.
ക ഴുത്തില് കസവിന്റെ മാല...........!
കൂടെ വന്നവര്‍ കോലായിലും അരച്ചുമരിലും മുറ്റത്തെ ആലക്കോലായിലുമെല്ലാം കയറിയിരിക്കുന്നു.
കൊയ്യക്കാരന്‍ ചോയിയെ കൊണ്ട് ഇളനീരിരക്കി ചെത്തിച്ചത് ഉമ്മാമ്മ തന്നെയാണ്.
ഇളനീര്‍ കുടിച്ചു വന്നവരൊക്കെ പിരിഞ്ഞു കോലായില്‍ കാദര്‍ക്കാ ഒറ്റക്കായപ്പോഴാണ് ഉമ്മാമ്മ തുടങ്ങിയത്.
''കാക്കക്കാരനവന്മാര് ഉണ്ടാക്കി  വെച്ച ഒരു പേരുണ്ട് ഇത്തറവാട്ടിന്.....അത് നിയ്യായിട്ടു ഇല്ലാണ്ടാക്കരുത്  .ഇന്‍റെ 
കാദറേ ......''
കാദര്‍ക്ക മറുപടിയൊന്നും പറയുന്നില്ല.
''മരിച്ചു പോയവരുടെ കുരുത്തക്കേട്‌ വാങ്ങി വെക്കരുത്...അനക്ക്‌ ഒന്നും അറിയാഞ്ഞിട്ടാണ്‌.''
തലയിലെ തട്ടം കുടഞ്ഞിട്ടു ഉമ്മാമ്മ ഒച്ച വെക്കുന്നു.
കാദര്‍ക്ക പൊട്ടിച്ചിരിക്കുന്നു.
''ഇത്തറവാട്ടിന് ഒരു പേരുണ്ട്,കണ്ടവര്‍ക്കെല്ലാം കയറി നിരങ്ങാന്‍ നിങ്ങളുടെ മൂത്ത മോന്‍ സഖാവ് ഉണ്ടാക്കി വെച്ച സല്‍പ്പേര്.....''
''ബദരീങ്ങളേ.........''
ഉഹദു മല ഇടിഞ്ഞു വീണത്‌ പോലെന്നു കേട്ടിട്ടുണ്ട് ബദറു.
ഉമ്മാമ്മയുടെ ഒച്ച ഇത്ര ഉറക്കെ ഒരിക്കലും കേട്ടിട്ടില്ല ബദറു.
അടുക്കളയിലും കോലായിലും പണിക്കാരത്തികളുടെ ഒച്ചയനക്കങ്ങള്‍ നിലച്ചു.
കിളി വാതിലുകളായ വാതിലുകള്‍ മുഴുവനും കോലായിലേക്ക് കിറു കിറെന്നു തുറക്കുന്ന ഒച്ചകള്‍ ........
കൊപ്പരക്കൊട്ട മറിച്ചിട്ടത് പോലെ കുട്ടിയറയിലെ കട്ടിലിലേക്ക് മറിഞ്ഞു വീണു ഉമ്മാമ്മ......
''കമ്മ്യുണിസ്റ്റാര് പൊറുക്കൂല്ല...ഞാനും കമ്മ്യൂണിസ്റ്റാണ്.നിക്ക് പൊറുക്കാണ്ടിരിക്കാന്‍  പറ്റുവോ,ഇന്റെ പള്ളേല്‍  പിറന്നു പോയില്ലേ ഓന്......ഇന്റെ മരിച്ചു പോയ മൂത്തോനെ അയിബാക്കീല്ലേ*3 ഓന്....''
സങ്കടമടക്കാന്‍ പാട് പെട്ടു ഉമ്മാമ്മ.


വലിയംപാടത്തു ഒരാള്‍ കൊണ്ഗ്രസ്സാവുന്നത് നടാടെയാണ്.അതിന്റെ  ആര്‍പ്പു വിളികള്‍ രാത്രിയിലും കേട്ടു....
അങ്ങാടിയില്‍ സ്വീകരണം.പോഴാക്കത്ത് വെടിക്കെട്ട്‌.....
രാത്രി ഏറെ വൈകിയാണ് കാദര്‍ക്ക വീട്ടിലെത്തിയതെന്ന് ആരോ പറയുന്നത് കേട്ടു.
വലിയംപാടത്തെ സഖാവിന്‍റെ അനുജന്‍ കൊണ്ഗ്രസ്സായീന്നു നാലാള് പറഞ്ഞു ചിരിക്കുന്നതിലായിരുന്നു ഉമ്മാമ്മാക്ക് വിഷമം.
ഉമ്മാമ്മ പിന്നെ ഒന്നും മിണ്ടിയിട്ടില്ല 
ഇശാ നിസ്ക്കാരം കഴിഞ്ഞു ദുആ ഇരക്കുമ്പോള്‍ ഉമ്മാമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
''റബ്ബുല്‍ ആലമീനായ തമ്പുരാനേ....കോണ്ഗ്രസ്സിന്റെ അദാബില്‍4 *നിന്നും ഇന്റെ  മോനെ നീ കാക്കണേ...കമ്മ്യുണിസ് റ്റാര്‍ക്ക് വേണ്ടാത്തതൊന്നും തോന്നിക്കല്ലേ.....''
''ഓല് പൊറുക്കൂല്ല''.
നിസ്ക്കാരപ്പായ മടക്കി വെക്കുമ്പോള്‍ ഉമ്മാമ്മ പിറു പിറുക്കുന്നു.
കാദര്‍ക്ക രാത്രി ഏറെ വൈകിയും കാദര്‍ക്ക എത്തിയില്ല.
പുലര്‍ച്ചക്കാണ്  കടവത്തെ കാറ്റിനു തീ പിടിച്ചത്.....
വലിയംപാടത്തെ കാദറിനെയും കൂട്ടരെയും കമ്മ്യുണിസ്റ്റ്കാര് തല്ലി...കൊണ്ഗ്രസ്സുകാര് മുഴുവന്‍ ആശു പത്രിയിലാണ്.......''
കോലായില്‍ വന്നു കയറിയ പോലീസുകാര്‍ക്ക് മുന്നില്‍ ഉമ്മാമ്മ ആണായി നിവര്‍ന്നു നില്‍ക്കുന്നത് കണ്ടു ബദറു .....
''ഇനിക്ക് കേസില്ല....ഇന്റെ  മോനുംല്ല......ഇത് എന്ത് ചെയ്യണോന്നു മറിയത്തിനറിയാം......മറിയം അസ്സല് കമ്മ്യുണിസ്റ്റാ.......''
പോലീസുകാര്‍ക്ക് പിന്നാലെ പോവുകയായിരുന്ന കൊയ്യക്കാരന്‍ ചോയിയെ ഉമ്മാമ്മ പിന്നില്‍ നിന്നും വിളിച്ചു....
''ഇന്റെ  ഇളയോനാ ഓര് കൊല്ലാന്‍ നോക്കിയത് ...പൊറ്ക്കൂല്ല ഞാന്.....ഞാനും കമ്മ്യുണിസ്റ്റാ...ഇനിക്ക് പൊറുക്കാന്‍ കയ്യൂല്ല....''

മുറ്റത്തെ പൂവരശിന്റെ ചുവട്ടില്‍ നില്‍ക്കുന്ന ചോയിയോട്‌ ഉമ്മാമ്മ ഒച്ച താഴ്ത്തി.''ഇച്ചുറ്റുവട്ടത്തുകാര് തന്നെയല്ലേ ഇന്റെ  മോനേ തല്ലിയത്‌....?''
''അതെന്താ ഉമ്മറ്റിയാര്‍ക്കൊരു  തംശ്യം......?''ചോയി.
''ഓലൊക്കെ വെള്ളം കുടിക്കണത് നമ്മള്‍ കുഴിച്ചു കൊടുത്ത കിണ റിന്നല്ലേ.......കുളിക്കുന്നത് ഇത്തറവാട്ടിലെ കുളത്തീന്നല്ലേ......?''
അതിലും ഒരു സംശയമില്ലെന്നു ചോയി....
''ഇന്നാല് നാളെ മുതല് ഇന്നാട്ടില് മുഴുവന്‍കമ്മ്യുണിസം...എല്ലാരും കുഴിക്കട്ടെ ഓരോ കിണറ്.പാകത്തിന് കൊളോം.....നമ്മളെ ആവശ്യത്തിനു മുറ്റത്തൊരു കിണറ് മതി.ബാക്കിയൊക്കെ ഇന്ന് തന്നെ കൊത്തി മൂടണം.....''
കൊയ്യക്കാരന്‍ ചോയി തൊള്ള തുറന്നു പോയി.
ചോയിയുടെ പല്ല് മുഴുവന്‍ കറുത്തിട്ടാണെന്ന് കണ്ടു പിടിച്ചു ബദറു......
''ഒരു രാത്രി കൊണ്ടെങ്ങനാ ഉമ്മറ്റിയാരോ  കിണറായ കിണറോക്കെ കൊത്തി മൂടുക.....''
''പടയില്‍ തോറ്റാല്‍ പിന്നെ തൂറി അങ്ങോട്ട്‌ തോല്പ്പിക്കാന്നാണ് പത്തൊന്‍പതാമത്തെ അടവ്''.
സംശയിച്ചു നിന്ന ചോയിയോട് ഉമ്മാമ്മ പിന്നേയുമെന്തൊക്കെയോ കുശു കുശൂന്നു പറയുന്നത് മാത്രം കേട്ടു ബദറു.
''ഞമ്മക്ക് ബിശ്വാസം ഉള്ളോരെ മാത്രം വിളിച്ചാല്‍ മതി.കുളത്തില് ഒരു വണ്ടിചാണകം....കിണറ്റില് ഒരുമാറ്റംആയ്ക്കോട്ടെ.പത്തയാപ്പോരേല് എല്ല് പൊടിയുണ്ട്.....
അത് ഓരോ ചാക്ക് ഓരോ കിണറ്റിലും പാറ്റിക്കാളി.....നാറണം...നാരീട്ടു കുന്തിരിക്കം പൊഹയണം.....''
രാത്രി ഉമ്മാമ്മ ഉറങ്ങിയില്ല..
കോലായില്‍ മുറ്റത്ത്‌ തിളങ്ങുന്ന നിലാവ് നോക്കി ഉമ്മാമ്മ ഒരേയിരിപ്പ്...

വിയര്‍ത്തു കുളിച്ചു ചോയിയും കൂട്ടരും കയറി വരുമ്പോള്‍ ഉമ്മാമ്മ ചോദിച്ചു.
''ഒക്കെ ഉസാറാക്കീല്ലേ...''
''ബറാ ബറ്''
വിയര്‍പ്പാറ്റിക്കൊണ്ട് ചോയിയും കൂട്ടരും നിന്ന് ചിരിക്കുന്നു...
വായിലെ മുറുക്കാന്‍ ചണ്ടി മുറ്റത്തേക്കു നീട്ടിത്തുപ്പിക്കൊണ്ട് ഉമ്മാമ്മ മുരണ്ടു...
''ഇങ്കിലാബ്സിന്ദാബാദ്.''
മുറ്റത്ത്‌ പഞ്ചാര മണലില്‍ മുറുക്കിത്തുപ്പിയത് ചുവന്ന പൂക്കള്‍ പോലെ തിളങ്ങുന്നത് നോക്കി ബദറുഏറ്റു പറഞ്ഞു....
''വിപ്ലവം ജയിക്കട്ടെ......''
ബദറൂന് ചിരി വന്നു .ഉമ്മാമ്മക്കും വന്നൂ ചിരി  .ചോയിയും കൂട്ടരും പൊട്ടിച്ചിരിക്കുകയാണല്ലോ ............ 
*നാണക്കേട്‌ 
*മഹിമ 
*നാണം കെടുത്തുക 
*പ്രയാസം