ജാലകം

Monday, April 2, 2012

പെരുമഴപ്പിറ്റേന്ന്..........


 പടിപ്പുര മാളികയുടെ തകര പ്പാത്തിയില്‍ കച്ചറ ഒച്ചയിട്ടു പെയ്യുന്നുണ്ട് പെരുമാച്ചി മഴ.
വെള്ളിയലുക്കുകള്‍ മിന്നുന്ന തട്ടത്തില്‍ മുഖം മറച്ച പുതിയോട്ടിയെ *
പോലെ പൂത്തുനില്‍ക്കുന്നുണ്ട് മഴ നനഞ്ഞു വേലിയിറമ്പത്തെ മയിലാഞ്ചി .
പൊന്നിന്റെ ഉറുപ്പിക വട്ടം തിളങ്ങുന്ന മാത്താവിന്റെ* ഞൊറികള്‍ ഓര്‍മ്മയില്‍ വന്നൂ ഉമ്മാമക്ക്.
മനക്കണ്ണില്‍ കൊളമ്പില്‍* നിന്നും കൊണ്ട് വന്ന സഹറാന്‍ കുപ്പായം ലങ്കി മറിയുന്നു .
പുള്ളിക്കുപ്പായമിട്ട ഓര്‍മ്മകളില്‍ പതിനാലാം രാവ്‌.
കിളി വാതിലിനപ്പുറം കോലടിച്ചാണല്ലോ പാടുന്നത് -ആടക്കോട മഴ!
മുറ്റത്ത്‌ റങ്കുന്ന മിന്നല്‍ വെളിച്ചത്തില്‍ മറ്റൊരു മിന്നായം പോലെ ഒരു വെള്ളക്കുപ്പായം !
ആ ........മിന്‍ഫോ......മിന്‍ഫോ .........തില്ല ...തില്ല ...........*
ഇതെന്തൊരു അത്ര്‍പ്പ ക്കിനാവ് ...........!
തമ്പാക്ക് മോതിരം ചിരിക്കുന്ന കൈകളാല്‍ കരിമ്പന ക്കോലിന്‍റെ വടക്കന്‍ വൈമലക്കൂത്ത്*.
''സുബ്‌ഹാനേ....ഇന്‍റെ മൂപ്പര് ........!!?''
മഞ്ഞു പഞ്ഞീന്‍ പോലെ വെളുത്ത  തലേല്‍ കെട്ടിന്‍റെ പൌസാക്കില്‍* ഉമ്മാമ്മക്ക് ചേപ്പറ*.
''മൂപ്പര് തന്നെ .'' 
കിളി വാതിലിലൂടെ പനിക്കൈകള്‍ നീട്ടി കാനൂല്* പറഞ്ഞു അവര്‍ ...
''നിക്കീ ..നിക്കീ ...ഞാനും ഉണ്ട് കൂടെ ..........''
കനത്ത കരിമ്പടക്കെട്ടില്‍ നിന്നും കാലുകള്‍ വലിച്ചൂരുമ്പോള്‍ കടിഞ്ഞൂലിനു നൊമ്പലം* കിട്ടിയ പോലെ വേദനിക്കുന്നല്ലോ .
ധൃതിയില്‍ ചെരുപ്പിടാന്‍ മറന്നു,വടിയും കുടയും മറന്നുള്ള ഉമ്മാമ്മയുടെ പടപ്പുറപ്പാട് കണ്ടു മുറ്റത്തെ മഴ, ഒരു നിമിഷം മിണ്ടാനാവാതെ നിന്ന് പോയി .
പിന്നെ,കാറ്റിലെ കളി ചിരി ഒപ്പനകള്‍ നിര്‍ത്തി വെച്ചു പനിനീര് കുടയും പോലെ പതിഞ്ഞ താളത്തില്‍ യാസീന്‍* ഓതിപ്പെയ്യാന്‍ തുടങ്ങി ..........
---------------------------------------------------------------------------------
*പുതിയോട്ടി =മണവാട്ടി 
*മിന്‍ഫോ...മിന്‍ഫോ ....=കോല്‍ക്കളിയിലെ ഒരു  വായ്ത്താരി.
*മത്താവ് =മലബാറില്‍ പ്രത്യേകിച്ച് കോഴിക്കോട്ടെ പഴയകാല മുസ്ലിം വധുവിന്‍റെ വിവാഹ വേഷം .
*കൊളമ്പ്‌ =കൊളമ്പോ.
*വടക്കന്‍ വൈമലക്കൂത്ത്= കോല്‍ക്കളിയിലെ ഒരു ചിട്ട.
*പൌസാക്ക്=ഭംഗി.
*ചേപ്പറ=നാണം.
*കാനൂല്=കിന്നാരം.
*നൊമ്പലം കിട്ടുക=പേറ്റു നോവ്‌ വരുക.
*യാസീന്‍ =വേദ ഗ്രന്ഥത്തിലെ ഒരു അദ്ധ്യായം, മരണ വീടുകളില്‍ പ്രത്യേകം പാരായണം ചെയ്യാറുണ്ട് ചിലര്‍.